ഗുരുവായൂര്‍ മാഹാത്മ്യം

(തസ്നിയുടെ സംഭവം കേട്ടപ്പോള്‍ ഓര്‍മ്മവന്നത്)

അഞ്ചാറു വര്‍ഷം മുമ്പ്. സമയം പട്ടാപ്പകല്‍ : ഉച്ചയ്ക്ക് രണ്ടുമണി-മൂന്നുമണി. ഗുരുവായൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഞാനും എന്റെ കൂട്ടുകാരിയും ബസ്സ് കാത്ത് ഇരിക്കുന്നു. കൂട്ടുകാരി കാണത്തക്ക വിധത്തില്‍ ഗര്‍ഭിണിയും ആണ്. കുറേപ്പേര്‍ 'ഒരുമാതിരി' നോട്ടം നോക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ കാര്യമാക്കിയില്ല. കുറച്ച്‌ കഴിഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ എന്നെ പോലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്ക് കൊണ്ടുപോയി.  
 
എന്താണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം, എവിടെനിന്നാണ് വരുന്നത്, എങ്ങോട്ടാണ് പോവുന്നത് എന്നൊക്കെയുള്ള 'പതിവ് ചോദ്യങ്ങള്‍' ചോദിച്ചു അവിടത്തെ 'വലിയ' പോലീസുകാരന്‍. എന്റെ സുഹൃത്താണ് കൂടെയുള്ളത് എന്ന് പറഞ്ഞു, എറണാകുളത്തുനിന്നു വരുന്നതാണെന്നും വളാഞ്ചേരിയില്‍ എന്റെ വീട്ടിലേയ്ക്ക് പോവുകയാണ് എന്നും. എന്നോട് ചോദിച്ച ചോദ്യമൊക്കെ കൂട്ടുകാരിയോടും മാറ്റിനിര്‍ത്തി ചോദിച്ചു. (അവള്‍ക്ക് ഗുരുവായൂര്‍ വച്ചുതന്നെ ഇത് ഇത്തരത്തിലുള്ള രണ്ടാമത്തെ അനുഭവമായിരുന്നു!) 
 
പിന്നെ അയാള്‍ പറഞ്ഞു കുറച്ചുനേരമായി 'നാട്ടുകാര്‍' പരാതിപ്പെടുന്നു എന്ന്. എന്തിനാണ് പരാതി എന്ന് ഞാന്‍ ചോദിച്ചു. ഞങ്ങള്‍ ആരെയും ശല്യപ്പെടുത്തിയിരുന്നില്ല, 'പരസ്യമായ പ്രേമപ്രകടനമോ' 'ശരീരപ്രദര്‍ശന'മോ ഒന്നും നടത്തിയിരുന്നുമില്ല. 'എന്നാലും നിങ്ങള്‍ ഇവിടെ ഇങ്ങനെ അധികനേരം ഇരിക്കരുത്' എന്നായി പോലീസ്. എന്റെ അച്ഛന്‍റെ നമ്പരും ചോദിച്ചു. അച്ഛനെ വിളിച്ച് അച്ഛന്‍റെ കയ്യില്‍നിന്നു നന്നായി കേട്ട് കഴിഞ്ഞപ്പോഴാണ് പോലീസുകാര്‍ക്ക് സമാധാനമായത്. (അയാളുടെ പണി കളയും എന്ന പോലെയൊക്കെ അച്ഛന്‍ ആളെ പേടിപ്പിച്ചു എന്ന് തോന്നുന്നു.)
 
പിന്നെ അയാള്‍ക്ക്‌ കുറച്ച്‌ സദാചാരം ക്ലാസ് എടുത്തുകൊടുത്ത് ഞങ്ങള്‍ അടുത്ത ബസ് കേറി വീട്ടില്‍ പോയി. കേരളത്തില്‍ നിറയെ ഇങ്ങനെയുള്ള നാട്ടുകാരും പോലീസുകാരും ഒക്കെ ഉള്ളതുകൊണ്ടാണ് ഞങ്ങള്‍ക്ക് ബോംബെയിലൊക്കെ പോയി ജീവിക്കേണ്ടിവരുന്നത്‌ എന്നും പറഞ്ഞു. (ഇപ്പോള്‍ ഞാന്‍ ഒരു വര്‍ഷമായി കേരളത്തിലാണ് ജീവിക്കുന്നത് -- അതൊരു കഷ്ടപ്പാട് തന്നെയാണ്!)

   *    *    *

[രഞ്ജിനി കൃഷ്ണന്‍ ഫെയ്സ്ബുക്കില്‍ എഴുതി:
"ഞാന്‍
വിവാഹിതയോ അവിവാഹിതയോ വിവാഹമോചിതയോ ആകട്ടെ..
പാല്‍വാങ്ങാന്‍ പോകുന്നതോ പണിക്കു പോകുന്നതോ ആകട്ടെ
പെണ്ണ് കാണാന്‍ പോകുന്നതോ ഒളിച്ചോടി പോകുന്നതോ ആകട്ടെ
ഒറ്റയ്ക്കോ കൂട്ടമായോ കൂട്ടുകാരോടോപ്പമോ ആകട്ടെ
ബസ്സിലോ ട്രെയിനിലോ ഓട്ടോയിലോ സയ്ക്കിളിലോ ആകട്ടെ
രാത്രിയോ പകലോ സന്ധ്യയോ ഉച്ചയോ ആകട്ടെ
കേരളമോ ബാംഗ്ലൂരോ ബോംബെയോ ഡെല്‍ഹിയോ ആകട്ടെ
സ്വതന്ത്രവും നിര്‍ഭയവും ആയിരിക്കുന്നത് എന്റെ അവകാശമാണ്"]





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു കഥ ഒറിജിനല്‍ കഥ

സമരത്തെരുവിലെ ഇസ്‌ലാമും വയലൻസും

കൊലപാതകങ്ങള്‍